Tuesday, October 27, 2009

ഒരു രാത്രി യാത്ര....!!!

ഒരു രാത്രി യാത്ര....!!!

രാത്രി വല്ലാതെ ഇരുട്ടിയിട്ടും, ഞങ്ങള്‍ക്ക് അന്ന് തന്നെ മടങ്ങേണ്ട അത്യാവശ്യ മുണ്ടായിരുന്നതുകൊണ്ടാണ് ആ പെരും മഴയത്ത് തന്നെ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചത്. മഴ എന്നാല്‍ പെരുമഴ തന്നെയായിരുന്നു അപ്പോള്‍. ഞാനും ഭാര്യയും കുട്ടികളും എന്റെ ഒരു സുഹൃത്തുമാണ് ഉണ്ടായിരുന്നത്. എന്റെ വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് വീട്ടില്‍ മറ്റൊരു ബണ്ട് അപകടത്തില്‍ പെട്ട് എന്ന്. അങ്ങിനെയാണ് അപ്പോള്‍ തന്നെ തിരിച്ചു വരേണ്ടി വന്നത്. അവന്‍ വണ്ടിയോടിക്കാം എന്ന് പറഞ്ഞതാണ് എനിക്കുണ്ടായിരുന്ന ഏക ധൈര്യം. മോശമായതും അറിയാത്തതുമായ വഴിയും, രാത്രിയിലെ യാത്രയും പോരാത്തതിന് പെരുമഴയും.

എങ്കിലും ഞങ്ങള്‍ യാത്രതുടങ്ങി. വളരെ സാവധാനം നല്ല ശ്രദ്ധയോടെ. കുറച്ചുദൂരം ചെന്നതും മഴ വീണ്ടും ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ പിന്നെയും വേഗത കുറച്ചു. വഴി പിന്നെ പിന്നെ ഇല്ലാതാകുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. സുഹൃത്തുക്കളെയും വീട്ടുകാരെയും ഞങ്ങള്‍ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നതിനാല്‍, ഇടയ്ക്കിടെ അവര്‍ വിളിച്ചു ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു, ശ്രദ്ധിക്കണമെന്ന്.

കുറച്ചു ദൂരം ചെന്നപ്പോള്‍, വഴിയില്‍ കണ്ട നല്ലൊരു തട്ടുകടയില്‍ നിന്ന് എല്ലാവരും വയറു നിറച്ചു ഭക്ഷണം കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു, പിന്നെയും യാത്ര തുടങ്ങിയതും ഭാര്യയും മക്കളും ഉറക്കത്തിലേക്കു നീങ്ങി. കയ്യില്‍ കരുതിയിട്ടുള്ള ഫ്ലാസ്കിലെ ചായയും കുടിച്ചു ഞാനും സുഹൃത്തും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി. ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നതിനാല്‍, യാത്ര വിരസമായിരുന്നില്ല. കുറച്ചു ദൂരം കഴിഞ്ഞതും വഴി തീര്‍ത്തും വിജനമായി. റോഡില്‍ വണ്ടികള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികള്‍ മാത്രം.

അങ്ങിനെ പോകവേ പെട്ടെന്നാണ്‌ ഞങ്ങളുടെ വണ്ടി നിന്നത്. പിന്നെ എന്ത് ചെയ്തിട്ടും അത് മുന്നോട്ടു പോകുന്നില്ല. തീര്‍ത്തും വിജനമായ ആ സ്ഥലത്ത് ഞങ്ങള്‍ ശരിക്കും പേടിച്ചുപോയി. ഭാര്യയേയും മക്കളെയും അറിയിക്കാതെ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി ആ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്ന് വണ്ടി ശരിയാക്കാന്‍ വിഫല ശ്രമം നടത്തി. എനിക്കോ അവനോ വണ്ടി ഓടിക്കാമെന്നല്ലാതെ അതിന്റെ യാതൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ മെല്ലെ അകത്തുകയറി പറ്റാവുന്ന ദൂരത്തിലുള്ള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അവര്‍ക്ക് ഞങ്ങളുടെ അടുത്തെത്താന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണമായിരുന്നിട്ടും, ആ പെരുമാഴ്യത് അതില്‍ രണ്ടുപേര്‍ ഞങ്ങളെ സഹായിക്കാന്‍ വരാന്‍ തുടങ്ങി.

കാത്തിരിക്കെ, പെട്ടെന്നാണ്‌ ഒരു വണ്ടിയുടെ വെളിച്ചം കണ്ടത്. പുറത്തിറങ്ങി കൈ കാണിച്ചെങ്കിലും അവര്‍ നിര്‍ത്താതെ പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും അകത്തു കയറിയിരുന്നു. കുറച്ചുകൂടി ചായ ഗ്ലാസ്സില്‍ ഒഴിക്കവെ പെട്ടെന്നാണ്‌ ഒരു രൂപം കാറിനടുത്തെത്തുന്നതും ഗ്ലാസ്സില്‍ മുട്ടുന്നതും കണ്ടത്. തെല്ലൊരു അതിശയത്തോടെ പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് മാന്യമായി വസ്ത്രം ധരിച്ച ഒരു മദ്ധ്യ വയസ്കനാണ്. നിര്‍ജ്ജീവമായ മുഖമുള്ള അദ്ദേഹം ഒന്നും ചോദിക്കാതെ ഒന്നും പറയാതെ ഞങ്ങളോട് വണ്ടിയുടെ ബോനട്ട് തുറക്കാന്‍ പറഞ്ഞു. എന്നിട്ട് എഞ്ചിനില്‍ എന്തൊക്കെയോ ചെയ്തിട്ട് വണ്ടി സ്ടാര്ട്ട് ചെയ്യാന്‍ പറഞ്ഞതും എന്റെ സുഹൃത്ത്‌ ചാടിക്കയറി വണ്ടി സ്ടാര്റ്റ്‌ ചെയ്തു. അതിശയം. വണ്ടി ശരിയായിരിക്കുന്നു. ഞാനും അവനും നന്ദിയോടെ അയാളെ നോക്കവേ അവിടം ശൂന്ന്യമായിരുന്നു അപ്പോള്‍.....!!!

2 comments:

  1. അത് പിന്നെ അവിടെവെച്ച് അപകടത്തില്‍‌പ്പെട്ടവന്‍ പരലോകത്ത് പ്രവേശനം ലഭിക്കാതെ നില്‍പ്പുണ്ടാവുമല്ലൊ. ഏതായാലും രക്ഷപ്പെട്ടു, ഇനി രാത്രിയാത്ര ബസ്സില്‍ മാത്രം ആക്കുക.

    ReplyDelete