Monday, September 14, 2009

രക്ത രക്ഷസ്സ് ...!

രക്ത രക്ഷസ്സ് ...!

നാടകം ഒരു ഭ്രാന്ത് തന്നെയായിരുന്ന കാലം. പ്രൊഫഷണല്‍ നാടക സമിതികളുടെതിനേക്കാള്‍ അമേച്ചര്‍ നാടകങ്ങള്‍ക്ക് പിന്നാലെ പരക്കം പായുന്ന സമയം. എങ്കിലും നല്ല നാടകങ്ങള്‍ ഏതായാലും കാണാന്‍ പോവുക ഒരു ഹരമായിരുന്നു. കലാ സമിതികളിലും, ഉത്സവപറമ്പുകളിലും സ്കൂള്‍ കോളേജ് തലങ്ങളിലും എല്ലാം നാടകം ജീവിതമാക്കി നടക്കുന്ന കാലം. എവിടെ സ്റ്റേജ് ഉണ്ടോ അവിടെ ഞാനുണ്ട് എന്നതുപോലെയാണ് സ്ഥിതി. കുറച്ചു നല്ല കൂട്ടുകാരും കൂട്ടിനുണ്ട്.

അടുത്തുള്ള പട്ടണത്തില്‍ സ്ഥിരമായി വരാറുള്ള ഒരു നാടക സമിതിയുടെ നാടകങ്ങള്‍ ഓരോന്നായാണ് പലപ്പോഴും കാണാറുള്ളത്‌ . ചില നാടകങ്ങള്‍ പലകുറി കണ്ടിട്ടുണ്ടെങ്കിലും അതില്‍ പക്ഷെ പലപ്പോഴും വിട്ടുപോയ ഒരു നാടകമാണ് രക്ത രക്ഷസ്സ് ...! ചപലമായ പ്രായത്തില്‍ എല്ലാത്തിനെയും വെല്ലുവിളിക്കുന്ന ചങ്കുറപ്പോടെ നടക്കുന്ന അന്ന്, പ്രേതങ്ങളും പിശാചുക്കളും എല്ലാം വെറും പുല്ലാണെന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നു. അക്കുറി രക്ത രക്ഷസ്സ് കണ്ടേ അടങ്ങു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

നാടക സമിതിക്കാര്‍ വന്നു നാടകങ്ങള്‍ തുടങ്ങിയതോടെ ഞങ്ങള്‍ രക്ത രക്ഷസ്സ് കാണാന്‍ ഉള്ള ദിവസം നോക്കി പോകാനുറച്ചു. ഓരോ ദിവസം ഓരോ നാടകങ്ങളാണ് കളിക്കുക. അന്ന് പതിവിലും നേരത്തെ പണിയെല്ലാം ഒതുക്കി കൂട്ടുകാരുമായി പട്ടണത്തിലെത്തി. അങ്ങോട്ട്‌ പോകാന്‍ ബസ്സ് കിട്ടുമെങ്കിലും ഇങ്ങോട്ട് വരാന്‍ നടക്കുകയോ അല്ലെങ്കില്‍ ഓട്ടോ വിളിക്കുകയോ വേണമായിരുന്നു. ഓട്ടോ വിളിക്കുന്ന പൈസക്ക്‌ വയറുനിറയെ ഭക്ഷണം വാങ്ങിത്തിന്ന് എല്ലാവരും കൂടി നടന്നു വരികയാണ് ഞങ്ങള്‍ എപ്പോഴും പതിവ്.

പതിവുപോലെ നാടകം കണ്ടു. നാടകം പക്ഷെ വിചാരിച്ചതിലും കേമമായിരുന്നു. നാടകം കഴിഞ്ഞു പട്ടണത്തിലെ ഒരു സ്ഥിരം തട്ട് കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ നടന്നു തുടങ്ങി. എല്ലാവരിലും പോയ ആവേശം തിരിച്ചു വരുമ്പോള്‍ ഇല്ലായിരുന്നു. രാത്രി രണ്ടുമൂന്നു വിശാലമായ പാടശേഖരങ്ങള്‍ കഴിഞ്ഞുവേണം വരാന്‍. അന്ന് പതിവിനു വിപരീതമായി നല്ല ഇരുട്ടും. കുറേശ്ശെ മഴക്കോളും ഇടിയും മിന്നലും. ആകെ ഒരു "രക്ത രക്ഷസ്സ് " അന്തരീക്ഷം.

വഴിയില്‍ വാഹനങ്ങള്‍ ഒന്നുപോലും ഇല്ലായിരുന്നു അന്ന്. ആളുകളും തീരെ കുറവ്. കുറച്ചു ദൂരത്തേക്കു രണ്ടുമൂന്നുപേര്‍ ഉണ്ടായിരുന്നു കൂട്ടിനു. ഞങ്ങള്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ആരും പക്ഷെ പതിവിനു വിപരീതമായി അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല അപ്പോള്‍. ആളുകളുള്ള സ്ഥലമെല്ലാം കഴിഞ്ഞു ആദ്യത്തെ പാടശേഖരതിനടുതെതിയപ്പോള്‍ തന്നെ എല്ലാവരുടെയും നടത്തത്തിനു അറിയാതെ ഒരു വേഗം കൈവന്നിരുന്നു. ഭാഗ്യത്തിന് ഒരുകൂട്ടം കന്നുകാലികളുമായി കുറച്ചുപേര്‍ അപ്പോഴേക്കും അതുവഴി വന്നതിനാല്‍ ആ പാടശേഖരം ഒരു വിധം കഴിഞ്ഞു കിട്ടി.

പക്ഷെ രണ്ടാമത്തെതിന് അടുത്തെത്തിയപ്പോള്‍ അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല. കുറച്ചുകൂടി ഇരുട്ടും ആയപോലെ. പോരാത്തതിന് കുറേശെ മഴയും പെയ്യാന്‍ തുടങ്ങി. മഴ എന്ന് പറഞ്ഞാല്‍ മുറിഞ്ഞു മുറിഞ്ഞു എവിടുന്നോ ആരോ വെള്ളം കോരി തളിക്കുന്ന പോലെ ഒരു പ്രത്യേക മഴ. വളരെ പെട്ടെന്നാണ്‌ കുറച്ചു മാറി വിശാലമായ പാടത്തിനു നടുവിലൂടെ ഒരു തീപ്പന്തം പാഞ്ഞു പോകുന്നത് ഞങ്ങളില്‍ ഒരുവന്‍ കണ്ടത്. അവന്‍ ഉടനെ ഞങ്ങളെ വിളിച്ചു കാണിച്ചുതന്നു . ഞങ്ങള്‍ ഒരു നിമിഷം തരിച്ചു നിന്ന് എല്ലാ കണ്ണുകളും അങ്ങോട്ട്‌ നോക്കവേ പെട്ടെന്ന് ആ തീ പന്തത്തിനു മുകളിലായി ഒരു തലയില്ലാത്ത നിഴലും. ഞങ്ങള്‍ ഓടിയിടത് പുല്ലുമുളചില്ലെന്നു പറയേണ്ടല്ലോ.

4 comments: